الاثنين، 8 نوفمبر 2010

ഇരുളിന്റെ മറവില്‍... പൂച്ചയുണ്ട്‌ സൂക്ഷിക്കുക

കഥകള് മാറുമ്പോഴും കാലം മാറുമ്പോഴും ശശിധരന്റെ ഓര്മ്മകള് നീറുന്ന വേദനകളാകുന്നു. വര്ഷം ഒന്പതു കഴിഞ്ഞുവെങ്കിലും വലതുകൈപ്പത്തിയുടെ പുറത്തേറ്റ നഖപ്പാടുകള്ക്ക് ഇതുവരെയും മങ്ങലേറ്റിട്ടില്ല. തിരുവല്ല മല്ലപ്പള്ളി സ്വദേശിയായ ശശിധരന് ഒരു പ്രിന്റിംഗ് പ്രസ്സ് തൊഴിലാളിയാണ്. ആണ്ടുകള് മാറുമെങ്കിലും പരാജയങ്ങള് വിജയമായി തീരുമെങ്കിലും തന്റെ നടുക്കുന്ന ഓര്മ്മകള്ക്ക് വയസ്സാകില്ലെന്നാണ് ഈ നാല്പത്തിയഞ്ചുകാരന്റെ വാക്കുകളില് നിന്ന് വായിച്ചെടുക്കാനാവുക. ഇവിടെ ശശിയുടെ വേദനിപ്പിക്കുന്ന ഓര്മ്മകളിലെ കേന്ദ്ര കഥാപാത്രം വെറുമൊരു പൂച്ചയെന്നറിയുമ്പോള് ആരാണ് മൂക്കത്ത് വിരല് വയ്ക്കാതിരിക്കുക. വെറുമൊരു പൂച്ച എങ്ങനെയാണ് മറ്റുള്ളവര്ക്ക് ഭയപ്പാടുണ്ടാക്കുക എന്നൊരു ചോദ്യവും വായനക്കാരില് നിന്നുണ്ടായാല് അവരെ കുറ്റം പറയാനുമാവില്ല. രാത്രികളില് തിളങ്ങുന്ന കണ്ണുകളോടെ പ്രേതാത്മാക്കളെയും പേറിനടക്കുന്ന കരിംപൂച്ചകളുടെ ഒത്തിരി കഥകള് മുത്തശ്ശിമാര് കുഞ്ഞുമക്കള്ക്ക് പറഞ്ഞ് കൊടുത്തിട്ടുണ്ടാവും. അതിലേറെയും കള്ളക്കഥകളുമായിരിക്കാം.

കുസൃതിക്കുടുക്കകളെ അടക്കിയിരുത്താന് ഇതല്ലാതെ മറ്റൊരു വഴിയില്ലെന്ന് അവര്ക്ക് അറി യാമായിരുന്നു.

പക്ഷെ ഒന്പതാണ്ടുകള്ക്കു മുമ്പ് ശശിക്കു പിന്നില്നിന്ന് മുന്നിലേക്ക് ചാടിവീണത് വെറുമൊരു പൂച്ചയല്ലെന്ന് ആ കണ്ണുകള് പറയുന്നു. മല്ലപ്പള്ളി മിനി ഇന്ഡസ്ട്രിയല് എസേ്റ്ററ്റിലുണ്ടായിരുന്ന പ്രസ്സിലെ ജീവനക്കാരനായിരുന്നു ശശിധരന് അന്ന്. പ്രായമായ മാതാപിതാക്കളെയും കുടുംബത്തെയും സംരക്ഷിക്കേണ്ടുന്ന ചുമതല ശശിക്കായിരുന്നവത്രെ. അക്കാരണം കൊണ്ടുതന്നെ പലദിവസങ്ങളിലും ഓവര്ടൈം ജോലി ചെയ്യേണ്ട ഒരവസ്ഥയും അദ്ദേഹത്തിനുണ്ടായിരുന്നു. അന്നൊരു ചൊവ്വാഴ്ചയായിരുന്നു എന്ന് തറപ്പിക്കുന്ന ശശിധരന്റെ സ്വന്തം വാക്കുകള് അസത്യമായി തോന്നുന്നില്ല. ഞാന് ഒരു ഈശ്വരവിശ്വാസിയാണെങ്കിലും കാണാത്തതിനെയൊന്നും വിശ്വസിക്കാന് തയ്യാറല്ലാത്തവനായിരുന്നു. മാത്രമല്ല ഒന്നിനെയും അന്ധമായി കരുതാനും എനിക്കാവുമായിരുന്നില്ല. മീനച്ചൂടിന്റെ അസഹനീയതയുള്ള ആ ചൊവ്വാഴ്ച രാത്രി ഏതാണ്ട് പതിനൊന്നര മണിക്കുശേഷമാണ് ഞാന് പ്രസ്സില് നിന്നും വീട്ടിലേക്ക് പോയത്. ഏതാണ്ട് ഒരു കിലോമീറ്റര് മാത്രമാണ് വീട്ടിലേയ്ക്കുള്ള ദൂരമെങ്കിലും വെളുപ്പിന് പോയാല് മതിയെന്ന് സെക്യൂരിറ്റി ജോസഫേട്ടന് പലവട്ടം പറഞ്ഞതാണ്. എന്നാല് വെളുപ്പിന് തിരിച്ചു വന്നാല് കുറച്ചുകൂടി പണി തീര്ക്കാമല്ലോ എന്നു കരുതിയാണ് ആ രാത്രിയില് തന്നെ ഞാന് വീട്ടിലേയ്ക്ക് തിരിച്ചത്.

ശശിധരന് പറഞ്ഞുകൊണ്ടേയിരുന്നു. ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ മുഖത്ത് വികാരം തിരതല്ലിയിരുന്നുവെങ്കിലും പലപ്പോഴും ശാന്തതയും നിര്വികാരതയുമാണ് പ്രതിഫലിച്ചു കണ്ടത്. പ്രധാന വഴിവക്കിലെ പാലമരവും കടന്ന് ശശിധരന് ചെറിയ നടപ്പാതയിലേക്കിറങ്ങുമ്പോള് പുറകില് നിന്നൊരു ശബ്ദം കേട്ടു. പരന്നൊഴുകുന്ന നിലാവിന്റെ വെളിച്ചത്തില് വെറുതെയൊന്നു ഭയപ്പെടാന് പോലും അദ്ദേഹത്തിനായിരുന്നില്ല. അല്ലെങ്കിലും ഒരു സാധാരണ ശബ്ദം കേട്ടൊന്നും ഭയപ്പെടുന്ന വ്യക്തിയായിരുന്നില്ലല്ലോ കാരിരുമ്പിന്റെ ശക്തിയുള്ള ഇയാള്. വഴിയിലേക്ക് ചാഞ്ഞു നിന്ന വേലിത്തലപ്പുകള് പലതും മാടിയൊതുക്കിക്കൊണ്ടാണ് ശശി വീട്ടിലേക്ക് നടന്നുകൊണ്ടിരുന്നത്. പുറകില് കേട്ട ശബ്ദം ഒന്നുകൂടി ആവര്ത്തിച്ചോ എന്ന് ശശിക്ക് സംശയം തോന്നി. ഇല്ലായെന്ന് സമാധാനിച്ചുകൊണ്ട് വീണ്ടും ഏതാണ്ട് ഒന്നു രണ്ടു വാര മുന്നോട്ടു നടന്നപ്പോള് മുന്പേ കേട്ട ശബ്ദം ആവര്ത്തിച്ചു എന്ന് ശശി തിരിച്ചറിഞ്ഞു. ആ ശബ്ദം പിന്നിലൊരു കാല്പ്പെരുമാറ്റമാണെന്നു മനസ്സിലാക്കാന് സമയമേറെ വേണ്ടി വന്നില്ല. ശബ്ദം കേട്ട ഭാഗത്തേക്ക് ശശി തിരിഞ്ഞു നോക്കി.

ഇനി ശശി തന്നെ പറയുന്നതായിരിക്കും നല്ലത്.

തിരിഞ്ഞു നോക്കിയപ്പോള് ഭയപ്പാടിനൊന്നും ഇടയില്ലാത്ത വിധത്തില് വെറുമൊരു പൂച്ചയെയാണ് അവിടെ കണ്ടത്. ഒറ്റ നോട്ടത്തില് ഒരു സാധാരണ പൂച്ച. അതിന്റെ കണ്ണുകള് തിളങ്ങുന്നുണ്ടായിരുന്നു. ഞാന് മുന്നോട്ടു തന്നെ നടന്നു. ഇടയ്ക്കിടയ്ക്ക് വെറുതേ തിരിഞ്ഞു നോക്കികൊണ്ടിരുന്നു. അപ്പോഴൊക്കെ എനിക്കു പിന്നില് ആ പൂച്ച നടന്നു വരുന്നതാണ് കണ്ടത്. അതില് അത്ഭുതമോ ഭീതിയോ ഒന്നും തന്നെ തോന്നിയില്ല. ഇടയ്ക്കെപ്പോഴോ ഒരിക്കല് ഞാനതിനെ ആട്ടുകയും ചെയ്തു. അപ്പോളത് തിരിഞ്ഞോടിയില്ല. എങ്കിലും മുന്നോട്ടു വരാതെ അവിടെത്തന്നെ നിലയുറപ്പിച്ചു. ഇനി ഏതാണ്ട് പത്തു മീറ്റര് കൂടെ കടന്നാല് എനിക്ക് വീടിന്റെ മുറ്റത്തെത്താം. അകത്ത് അച്ഛന്റെ മുറിയിലെ അരണ്ട വെളിച്ചം പകുതി തുറന്നിട്ട ജനാലയിലൂടെ മുറ്റത്ത് കാണാമായിരുന്നു.

ഇത്രയും പറഞ്ഞിട്ട് ശശി നിശബ്ദനായി. പിന്നെ കുറേ സമയത്തേക്ക് അയാള് ഒന്നും സംസാരിച്ചില്ല. ഇപ്പോള് ഒരു സ്ക്രീനില് എന്ന പോലെ ശശിയുടെ മുഖത്ത് ഭാവവ്യത്യാസങ്ങള് ദൃശ്യമായിക്കൊണ്ടിരുന്നു. അയാള് അത്ഭുതത്തിന്റെ സാക്ഷിയാവുകയാണോ അതോ അന്ധവിശ്വാസത്തിന്റെ ബലിയാടാവുകയാണോ എന്ന് തിരിച്ചറിയാനാവുന്നില്ല. എന്നാല് ഒന്ന് മനസ്സിലാക്കാനാകും, ശശിക്ക് കള്ളം പറയാനാവില്ല എന്ന്. പുറത്തെ മണ്കലത്തിലെ വെള്ളം കാലിലേക്കൊഴിച്ചപ്പോള് ശശിധരന് ചെറുതായൊന്ന് തണുത്തു. കുറച്ച് വെള്ളമെടുത്ത് മുഖവും കഴുകാന് മറന്നില്ല. ഇപ്പോള് കണ്പോളകള് ഉറക്കത്തിലേക്ക് കൂട്ടികൊണ്ടു പോകാന് തയ്യാറെടുക്കുന്നത് ശശി അറിയുന്നുണ്ടായിരുന്നു. വീട്ടില് ആരുടെയും ഉറക്കത്തെ ശല്യപ്പെടുത്താതെ അദ്ദേഹം വരാന്തകടന്ന് വശത്തെ സ്വന്തം മുറിയുടെ വാതിലിനടുത്തെത്തി. പോക്കറ്റില് നിന്നും താക്കോലെടുത്ത് ചെറിയ ഗോദറേജ് പൂട്ടിന്റെ അകത്തേക്ക് തിരുകാനൊരുങ്ങുമ്പോള് പെട്ടന്നാണ് മുറ്റത്തൊരു ശബ്ദം കേട്ടത്. അവിടേക്ക് എത്തി നോക്കിയപ്പോള് പഴയ വെള്ളപ്പൂച്ച. പൂട്ടുതുറന്ന് അകത്തേക്കു കടക്കുന്നതിനിടയില് പൂച്ച മുറ്റത്തു നിന്നും വരാന്തയിലേക്ക് നടക്കുന്നതാണ് ശശി കണ്ടത്.

ഞാനതിനെ കൈ കൊണ്ട് വീണ്ടുമൊന്ന് ആട്ടി. പക്ഷേ ആ സമയം ആ പൂച്ച സര്വ്വശക്തിയും പ്രയോഗിച്ച് എനിക്കു നേരെ ചീറി വന്നു. ഒരു നിമിഷം ഞാന് ഭയപ്പെട്ടു. ഭ്രാന്ത് വരുന്ന പൂച്ചകളെയും പട്ടികളെയും കുറിച്ച് ഞാന് ധാരാളം കേട്ടിട്ടുണ്ട് അങ്ങനെ ഏതെങ്കിലും ഒരു പൂച്ചയാണെന്ന് വിചാരിക്കുമ്പോഴാണ് എനിക്ക് ഒരു കാര്യം ഓര്മ്മ വന്നത്. അത് അമ്മ പറഞ്ഞതായിരുന്നു. ഭ്രാന്തു പിടിച്ച പൂച്ചയ്ക്കും പട്ടിയ്ക്കുമൊക്കെ നേരെ വെള്ളമൊഴിച്ചാല് ഓടിപ്പോകുമെന്നതായിരുന്നു അമ്മ പറഞ്ഞിരുന്നത്. ഇനി സംഭവിച്ചത് ഒരു പക്ഷേ ശശിധരന്റെ വാക്കുകളില് കേള്ക്കാതിരിക്കുന്നതായിരിക്കും നല്ലത്. കാരണം അത് പറയുമ്പോള് അദ്ദേഹത്തിന്റെ ചുണ്ടുകള് വിറയ്ക്കുകയും കണ്ണുകളില് ഭയം നിഴലിക്കുകയും ചെയ്തിരുന്നു. ഇവിടെ അദ്ദേഹത്തെ നമുക്ക് അവിശ്വസിക്കാനാവുന്നില്ല. കാരണം ശശി പറഞ്ഞ ഈ സംഭവം മല്ലപ്പള്ളിയില് വേറെ പലര്ക്കും അനുഭവപ്പെട്ടിട്ടുണ്ടുവത്രെ. അതില് വേണുഗോപാലും കുര്യനുമൊക്കെ ചിലര് മാത്രം. ചിലതൊക്കെ ചിലര്ക്ക് രഹസ്യമാക്കി വയ്ക്കാന് താല്പര്യമുള്ളതിനാല് പലരും ഇതൊന്നും പറയുന്നില്ല എന്നതാണ് യാഥാര്ത്ഥ്യം.

ആ സാധാരണ പൂച്ചയ്ക്കു നേരെ വെള്ളമൊഴിച്ചപ്പോള് തന്റെ വിശ്വാസവും കണക്കുക്കൂട്ടലുകളും തെറ്റുന്നതായി അയാള് തിരിച്ചറിഞ്ഞു. കാരണം ഇപ്പോള് അത് കുറച്ചുകൂടി ശക്തി സംഭരിച്ചു കൊണ്ട് ശശിക്കു നേരെ ചീറി അടുക്കുകയായിരുന്നു. വെള്ളം ചീറ്റല് തുടരുകയും പൂച്ച രൗദ്രഭാവത്തോടെ ശശിക്കു നേരെ അടുത്തുകൊണ്ടിരിക്കുകയും ചെയ്തു. അവസാനം മണ്കലത്തിലെ വെള്ളം മുഴുവന് തീര്ന്നു. ഇനി പൂച്ചയുടെ രൗദ്രത തുടര്ന്നാല് അരമീറ്ററിന്റെ വ്യത്യാസം കടന്ന് അത് ഒരു പക്ഷെ തന്നെ ആക്രമിച്ചേക്കാം എന്നുകൂടി അയാള് ഭയപ്പെട്ടു. മാത്രയുടെ വ്യത്യാസത്തില് ആ സാധാരണ പൂച്ച രൗദ്രഭാവത്തോടെ തന്നെ ശശിധരനുമേല് ചാടിവീണു എന്നു തോന്നി. പക്ഷെ അത് സംഭവിക്കുന്നതിനു മുമ്പ് പൂച്ചയുടെ രണ്ടു കാലുകളിലും പിടിച്ച് ആരോ പുറകോട്ടു വലിച്ചതായി ശശി തിരിച്ചറിഞ്ഞു. തന്റെ പുറംകാലുകളില് പിടിച്ചിരിക്കുന്ന ആ അപ്രത്യക്ഷശക്തിയെ കടിച്ച് മുറിവേല്പ്പിക്കാനോ ആക്രമിക്കാനോ പൂച്ച നടത്തുന്ന ശ്രമം അയാള് അറിയുന്നുണ്ടായിരുന്നു. വീണ്ടും അതാവര്ത്തിച്ചുകൊണ്ടേയിരുന്നു; അയാള്ക്കു നേരെയുള്ള പൂച്ചയുടെ ആക്രമണ ശ്രമവും പിന്നിലേക്കുള്ള പിടിച്ചു വലിക്കലും. അല്പ്പസമയത്തിനുള്ളില് പൂച്ചയുടെ മുഖം മുറ്റത്തെ മണ്ണില് പലപ്രാവശ്യം അമരുകയും ഉയരുകയും ചെയ്തു. ഒടുവില് ടോര്ച്ചിന്റെ വെളിച്ചത്തില് രക്തം പുരണ്ട മുഖത്തോടു കൂടിയ പൂച്ചയെ ശശി പൂര്ണ്ണമായും കണ്ടുവെന്നു പറയുന്നു. ശശി വലതു കൈയുടെ കൈപ്പത്തി നീട്ടി. അതില് ഒരു ഓര്മ്മ പുതുക്കല് പോലെ കാണുന്ന ആ പാടുകള് എപ്പോഴോ ഒരിക്കല് പൂച്ചയുടെ ആക്രമണത്തിനിടയില് നിന്നു രക്ഷനേടാന് തെന്നി മാറുമ്പോള് കൈത്തലം ചുവരില് തറച്ച് കീറിയതാണത്രെ. എന്നാല് പിറ്റേദിവസം പ്രഭാതത്തില് പൂച്ചയെ അവിടെയെങ്ങും കണ്ടില്ലത്രെ. പൂച്ചയും പൂച്ചയുടെ ആക്രമണവും ഒന്നും തന്നെ ഇന്നും അലട്ടുന്നില്ലെന്നാണ് അയാള് പറയുന്നത്. പക്ഷെ ആ പൂച്ചയുടെ ആക്രമണത്തില് നിന്നും തന്നെ രക്ഷിച്ച ശക്തി ഏതാണെന്ന് ഇന്നും ശശിക്ക് അജ്ഞാതം.

ليست هناك تعليقات:

إرسال تعليق