الاثنين، 8 نوفمبر 2010

രക്‌തം കുടിക്കുന്ന തെങ്ങ്‌ 1

''തമ്പുരാനെങ്ങടെ തൈവം തമ്പുരാനാണേ

തമ്പുരാനെങ്ങടെ തൂക്കമകറ്റുവോനാണേ

തമ്പ്രാന്റെ പത്തായപ്പുരയൊന്നു നിറയ്‌ക്കാന്‍

ചെമ്മാനം കാണുംവരേക്കും പണിയെടുക്കയ്യാ...''

ഞാറ്റുപാട്ടും പാടി മാണിക്ക്യന്‍ നടന്നു. തലയില്‍ ഒരു കെട്ട്‌ കപ്പയും കൈയില്‍ ഒരു കോമ്പ ചാളയുമുണ്ട്‌.

പകലന്തിയോളം ജോലിചെയ്‌ത് ചാരായഷാപ്പില്‍ കയറി മൂക്കുമുട്ടെ കുടിച്ചശേഷം പാതിരാനേരത്തുള്ള മാണിക്യന്റെ പതിവ്‌ യാത്ര. മുണ്ടകന്‍കൊയ്‌ത്തു കഴിഞ്ഞ വയലില്‍ നെല്ലിന്‍മൂടുകള്‍ ചവിട്ടിയരഞ്ഞുണ്ടായ ഒറ്റയടിപ്പാതയിലൂടെയാണ്‌ ചാരായത്തിന്റെ ഗന്ധവും വഹിച്ച്‌ മാണിക്യന്‍ നടന്നുപോവുന്നത്‌. മദ്യലഹരിയില്‍ പാദം ശരിക്ക്‌ നിലത്തുറയ്‌ക്കുന്നില്ല. ലഹരി എത്ര കയറിയാലും മാണിക്യന്‍ വീട്ടിലേക്കുള്ള വഴി തെറ്റാറില്ല.

അമ്പതോ അമ്പത്തഞ്ചോ വയസുതോന്നിക്കും അയാള്‍ക്ക്‌. കറുത്തനിറം. മുണ്ട്‌ താളം മാടിക്കുത്തിയിരിക്കുന്നു. തുവര്‍ത്തു മുണ്ടുകൊണ്ടാണ്‌ തലയിലെ കപ്പ കെട്ടിയിരിക്കുന്നത്‌. പകല്‍പോലെ നിലാവുള്ള രാത്രി. ജീവജാലങ്ങളെല്ലാം ഉറക്കത്തില്‍. നോക്കെത്താ ദൂരത്തിലാണ്‌ വയല്‍. ഒറ്റയടിപ്പാത മൂന്നായി വഴി പിരിയുന്നിടത്ത്‌ മാണിക്യന്‍ നിന്നു. ഇനിയങ്ങോട്ട്‌ വഴിയില്ല. കണ്ണുകെട്ടി വിട്ടാലും വീട്ടിലെത്തുന്ന തനിക്ക്‌ വഴിതെറ്റിയോ? മാണിക്യന്‍ കപ്പക്കെട്ടെടുത്ത്‌ തൂക്കിപ്പിടിച്ചിട്ട്‌ അമ്പരപ്പോടെ നിന്നു. നായ്‌ക്കളുടെ കുരകേട്ട്‌ തല വെട്ടിച്ചുനോക്കി. അതിശക്‌തമായ കാറ്റ്‌ ചുഴലിയായി രൂപംകൊണ്ടിരിക്കുന്നു. പൊടിമണ്ണും കടലാസും കരിയിലകളും കറങ്ങി മുകളിലേക്കുയരുന്നു. ഹുങ്കാരശബ്‌ദത്തില്‍ ആ ചുഴലിക്കാറ്റ്‌ അതിവേഗം മാണിക്യന്റെ അടുത്തേക്കാണ്‌.

എന്റെ കുലദൈവങ്ങളേ...! മാണിക്യന്‍ നെഞ്ചുപൊടിഞ്ഞ്‌ ദയനീയമായി വിളിച്ചു. നിമിഷങ്ങള്‍ക്കകം ചുഴലിക്കാറ്റ്‌ അയാളെ വട്ടംകറക്കി. ഭൂമിയില്‍നിന്നും ഉയര്‍ന്നുകറങ്ങിയ മാണിക്യന്റെ നിലവിളി ആരും കേട്ടില്ല. ചുഴലിക്കാറ്റ്‌ അയാളെ എടുത്തെറിഞ്ഞ്‌ തെക്കോട്ട്‌ നീങ്ങി. മാണിക്യന്റെ കൈയിലുണ്ടായിരുന്ന കപ്പയും ചാളയും ദൂരെയെങ്ങോ തെറിച്ചുവീണു. ചുഴലിക്കാറ്റ്‌ അന്തരീക്ഷത്തില്‍ വിലയം പ്രാപിക്കുന്നത്‌ വീണുകിടക്കുന്ന മാണിക്യന്‍ നടുക്കത്തോടെയാണ്‌ കണ്ടത്‌.

ഒരുവിധം എഴുന്നേറ്റു. ജീവിതത്തില്‍ അന്നോളം ഉണ്ടാവാത്ത ഒരു ഭീതി മനസില്‍ കടന്നുകൂടി. മുന്നോട്ട്‌ നടക്കാനുള്ള വഴി അറിയുന്നില്ല. ഒറ്റയടിപ്പാതയും അപ്രത്യക്ഷമായിരിക്കുന്നു. എങ്കിലും മാണിക്യന്‍ വീട്ടിലെത്താന്‍ അലക്ഷ്യമായി നടന്നു. വിജനമായ വഴിയിലൂടെ പോകുന്നവരെ തെറ്റായി വഴിതിരിച്ചു വിടാറുണ്ട്‌ 'പൊട്ടി' എന്ന ദുര്‍മൂര്‍ത്തി. പൊട്ടി തിരിച്ചയാള്‍ക്ക്‌ സ്വബോധമുണ്ടാവുമെങ്കിലും സ്വപ്‌നലോകത്തെപ്പോലെയാവും നടക്കുക. പിന്നെ ചെന്നുവീഴുന്നത്‌ പൊട്ടക്കുളത്തിലോ ശ്‌മശാനത്തിലോ ഒക്കെ ആയിരിക്കും.

തലയ്‌ക്കുമീതെ കനം തോന്നി മാണിക്യന്‌. പൊട്ടി ചുഴലിയുടെ രൂപത്തില്‍ വന്ന്‌ തന്നെ തിരിച്ചുകഴിഞ്ഞിരിക്കുന്നു! മാണിക്യന്‍ കിടുകിടാ വിറച്ചു. മുന്നോട്ട്‌ നടക്കാതെ വയലില്‍ത്തന്നെ കിടന്ന്‌ നേരം വെളുപ്പിച്ചാലോ എന്നു തോന്നി. അത്‌ അപകടമാണ്‌. ഒടിയന്‍മാര്‍ ഇറങ്ങുന്ന നേരമാണിത്‌. അവര്‍ കാളയായോ പോത്തായോ രൂപം മാറി വയലിലെ മണ്ണ്‌ തൂളിച്ച്‌ കളിക്കും. ഈ സമയത്ത്‌ ആദ്യം കാണുന്ന ആളെ ഒടിമൂര്‍ത്തി കയറ്റി കൊല്ലും. ഒടിയന്റെ ഭീതി കൂടി മനസില്‍ ചേക്കേറിയപ്പോള്‍ മാണിക്യന്‍ നടന്നു. ആ നടത്തം എങ്ങോട്ടാണെന്നും എവിടെവരെ എത്തുമെന്നും മാണിക്യന്‌ തന്നെ അറിയില്ല.

ചെന്നു കയറിയത്‌ വയലിനു നടുവിലെ ഉയര്‍ന്ന തറയിലാണ്‌. മന്ത്രവാദികള്‍ രക്ഷസിനെയും യക്ഷികളെയുമൊക്കെ ആവാഹിച്ച്‌ മുക്കൂട്ട്‌ പെരുവഴിയിലെ വയല്‍ത്തറ. പകല്‍പോലും ഇതുവഴി ആരും നടക്കാറില്ല.

വയല്‍ത്തറയില്‍ കയറിയതും മാണിക്യന്‍ പിടഞ്ഞുവീണു.? ആരോ കീഴ്‌മേല്‍ മറിച്ചിട്ടതുപോലെ. മരണദൂതുമായി എങ്ങുനിന്നോ കാലന്‍കോഴി കരഞ്ഞു. മാണിക്യന്‍ വീണ്‌ ഉരുണ്ടുചെന്നത്‌ വയല്‍ത്തറയിലെ തെങ്ങിന്‍ചുവട്ടിലേക്ക്‌. അഞ്ചുവര്‍ഷം മുമ്പാണ്‌ ആരോ ആ തെങ്ങ്‌ നട്ടത്‌. അതിവേഗം തടിച്ചുകൊഴുത്ത തെങ്ങിന്‌ ചോരനിറമായിരുന്നു. തെങ്ങോലയില്‍നിന്നും ചൂടുള്ള തുള്ളികള്‍ മാണിക്യന്റെ മുഖത്തേക്ക്‌ ഇറ്റിവീണു. നിലാവില്‍ ചൂടുള്ള മഴത്തുള്ളിയോ?

അയാള്‍ മുഖത്തുവീണ തുള്ളികള്‍ തുടച്ച്‌ കൈവെള്ള നോക്കി.

''ഹെന്റമ്മോ...!'' മാണിക്യന്‍ ഭയന്ന്‌ നിലവിളിച്ചുപോയി. ഓലയില്‍നിന്നും കിനിഞ്ഞുവീണത്‌ മഴത്തുള്ളികളായിരുന്നില്ല. ചൂടുള്ള രക്‌തമായിരുന്നു. ഭീതിപെരുകിയ മാണിക്യന്‍ പിടഞ്ഞെണീറ്റ്‌ അമ്പരപ്പോടെ ചോര നിറമുള്ള തെങ്ങിലേക്ക്‌ നോക്കി. അടുത്തിനിമിഷം ആ തെങ്ങ്‌ വലുതായി. അതിന്റെ ഓലകള്‍ കൈവിരലുപോലെ മാണിക്യന്റെ അടുത്തേക്ക്‌ നീണ്ടു. നിലവിളിച്ചോടും മുമ്പ്‌ ഓല മാണിക്യനെ പിടിച്ചുയര്‍ത്തി, ശരീരത്തില്‍നിന്നും രക്‌തം വറ്റുന്നതായി തോന്നി അയാള്‍ക്ക്‌. നിലവിളിയുടെ ശബ്‌ദം പുറത്തേക്ക്‌ വരുന്നില്ല. അടുത്തനിമിഷം ഓല പിടി അയഞ്ഞു. മാണിക്യന്‍ നിലംപതിച്ചു വീണു. പിന്നീടൊന്നും ഓര്‍മ്മയില്ല. കാറ്റില്‍ ആടി ഉലയുന്ന തെങ്ങോലകളുടെ മര്‍മ്മരം കേട്ടാണ്‌ മാണിക്യന്‍ കണ്ണുതുറന്നത്‌.

നേരം വെളുത്തിരുന്നു. തലേന്നത്തെ മദ്യലഹരി കെട്ടടങ്ങിയിരുന്നുവെങ്കിലും അനുഭവിച്ച ഭയങ്കരസംഭവങ്ങള്‍ മനസില്‍നിന്നും മാഞ്ഞിരുന്നില്ല. മരണം കാട്ടിയ തെങ്ങും നോക്കി മാണിക്യന്‍ തിരിഞ്ഞോടി. മാണിക്യന്റെ വീട്ടില്‍ മുറ്റം തൂത്തുവാരുകയായിരുന്ന ഈ സമയത്ത്‌ അയാളുടെ ഭാര്യ മീനാക്ഷി. ഇടയ്‌ക്ക് തലയുയര്‍ത്തി നോക്കിയപ്പോള്‍ ഭര്‍ത്താവ്‌ വരുന്നത്‌ കണ്ടു.

''വീടിനും നാടിനും ഉപകാരമില്ലാത്താവന്‍'' അവള്‍ പിരാകി. മാണിക്യന്‍ മുറ്റത്തേക്ക്‌ വന്നപ്പോള്‍ മീനാക്ഷി അയാളെ രൂക്ഷമായി നോക്കി.

''ഇന്നലെ എവിടെയായിരുന്നു. എന്തിനാ ഇങ്ങോട്ട്‌ പോന്നത്‌?'' മീനാക്ഷി ക്ഷുഭിതയായി. മാണിക്യന്‍ അവളെ ദഹിപ്പിക്കും വിധം നോക്കി. ചുകന്ന കണ്ണുകളിലേക്ക്‌ നോക്കി മീനാക്ഷി പിറുപിറുത്തു.

''കണ്ടില്ലേ, കണ്ണിലെ ചോപ്പ്‌ മാറീട്ടില്ല. ഇന്നലെ കിട്ടിയതിന്‌ മുഴുവന്‍ കുടിച്ചുകാണും.'' ഉഗ്രശ്വാസോച്‌ഛ്വാസത്തോടെ കണ്ണുതുറിപ്പിച്ച്‌ മീനാക്ഷിയെ കനപ്പിച്ചൊന്ന്‌ നോക്കിയിട്ട്‌ മാണിക്യന്‍ അകത്തേക്ക്‌ കയറിപ്പോയി.

''അമ്മേ, ഓടിവായോ...'' അകത്തുനിന്നും മകളുടെ കരച്ചില്‍ കേട്ട്‌ മീനാക്ഷി ചൂലും നിലത്തിട്ട്‌ അകത്തേക്ക്‌ ഓടിച്ചെന്നു.

അവിടെ കണ്ട കാഴ്‌ച! മാണിക്യന്‍ ചമ്രംപടിഞ്ഞിരുന്ന്‌ ഉഗ്രശ്വാസനിശ്വാസത്തോടെ തല വട്ടത്തില്‍ കറക്കിയാടുന്നു. അത്‌ നോക്കിനില്‍ക്കുകയാണ്‌ മകള്‍ കാര്‍ത്തിക.

''അതേയ്‌, അച്‌ഛന്‌ ഇന്നലെ കിട്ടിയ കുടിച്ച തരിപ്പ്‌ മാറിയിട്ടില്ല.''

മീനാക്ഷി സ്വരം കനപ്പിച്ചു.

''മീനാക്ഷ്യേ...''

''എന്താ മനുഷ്യാ മത്ത്‌ നീങ്ങാന്‍ മോര്‌ കലക്കിത്തരട്ടെ.'' മീനാക്ഷി ചോദിച്ചു.

മാണിക്യന്‍ അവളെ ദഹിപ്പിക്കുംവിധം നോക്കിയിട്ട്‌ ചിലമ്പിച്ച സ്വരത്തില്‍ പറഞ്ഞു.

''ഞാന്‍ മാണിക്യനല്ല... ഈ വീടിന്‍െ കാവലിന്‌ ഇനി മുതല്‍ ഞാനുണ്ടാവും...'' മീനാക്ഷിക്ക്‌ മാണിക്യന്റെ സ്വരത്തില്‍ എന്തോ പന്തികേടുതോന്നി.

''മോളേ, ആ രാഘവേട്ടനോട്‌ ഒന്ന്‌ വേഗം വരാന്‍ പറ..''

അവള്‍ ഒറ്റയോട്ടം. കാര്‍ത്തിക അയല്‍വാസി രാഘവേട്ടനെയും കൂട്ടി വേഗമെത്തി. മീനാക്ഷി നടന്ന സംഭവമെല്ലാം പറഞ്ഞു. ചില ലക്ഷണങ്ങള്‍ നോക്കി രാഘവേട്ടന്‍ പറഞ്ഞു.

''പറ്റിച്ചൂലോ മീനാക്ഷ്യേ. ഇത്‌ സംഗതി മറ്റതാ. മാണിക്യന്‌ പ്രേതബാധയേറ്റതാ.''മീനാക്ഷി നടുങ്ങിപ്പോയി. മാണിക്യന്‍ പൊട്ടിച്ചിരിച്ചു. എന്നിട്ട്‌ രാഘവേട്ടനെ നോക്കിയിട്ട്‌ ചോദിച്ചു.

''എന്താ രാഘവാ, നിനക്കെന്നെ മനസിലായില്ലേ...''

രാഘവേട്ടന്‍ നടുക്കത്തോടെ പിന്നാക്കം നീങ്ങി.

''എന്നോട്‌ അടുക്കണ്ട. ഞാനൊരു പാവമാണേ.'' അയാള്‍ തൊഴുതു.

''എങ്കില്‍ പോ. എനിക്കാരെയും കാണണ്ട. അല്ലെങ്കിലും ഞാന്‍ തനിച്ചാണല്ലോ.'' അങ്ങനെ പറഞ്ഞ്‌ മാണിക്യന്‍ തേങ്ങിക്കരഞ്ഞു.

മീനാക്ഷിയുടെ കണ്ണുകള്‍ നിറഞ്ഞു.

''ഇനി, എന്താ ചെയ്യാ?'' അവള്‍ രാഘവേട്ടനോട്‌ ചോദിച്ചു.

''പ്രേതം സന്നിവേശിച്ചതാണെന്ന കാര്യത്തില്‍ സംശയമില്ല. ഒരു ജോത്സ്യനെ കണ്ട്‌ ഉറപ്പുവരുത്തണം. അല്ലെങ്കില്‍ അപകടമാ.'' അയാള്‍ പറഞ്ഞു.

കുടുംബത്തില്‍ കയറിവന്ന ദുരന്തമോര്‍ത്ത്‌ മീനാക്ഷി കരഞ്ഞുപോയി.

മാണിക്യന്‍ ഉപദ്രവമൊന്നും ഉണ്ടാക്കിയില്ല. ഒരു തുള്ളി വെള്ളംപോലും കുടിക്കാതെ ഒറ്റയിരിപ്പ്‌.

മീനാക്ഷി ജോത്സ്യന്‍ സുന്ദര്‍ദാസിന്റെ വീട്ടിലെത്തി.

മാണിക്യനുവേണ്ടി കവിടി വാരിവച്ച സുന്ദര്‍ദാസ്‌ മീനാക്ഷിയുടെ നേര്‍ക്കു നോക്കി. എന്നിട്ട്‌ തെല്ല്‌ മടിയോടെ പറഞ്ഞു.

''ഞാനിതെങ്ങനെ പറയും.''

''എന്നാലും...?'' മീനാക്ഷി ഗദ്‌ഗദ കണ്‌ഠമായി.

''കൊണ്ടേ പോവൂ. എന്നുവച്ചാല്‍ മാണിക്യനില്‍ സന്നിവേശിച്ചത്‌ ഒരു പ്രേതമാണ്‌. ഗതികിട്ടാതെ അലയുന്ന പ്രേതം. ഒഴിപ്പിക്കാന്‍ നോക്കിയാല്‍ അവന്‍ മാണിക്യനെ കൊല്ലും. ഒഴിപ്പിച്ചില്ലെങ്കില്‍ പ്രേതത്തേയും വഹിച്ച്‌ ജീവിതത്തിന്റെ ശിഷ്‌ടകാലം കഴിേേയണ്ടിവരും.

''പ്രേതത്തെ ഒഴിപ്പിച്ച്‌ കിട്ടണം. ആള്‌ മരിക്കാനും പാടില്യ.'' മീനാക്ഷി കരഞ്ഞുപറഞ്ഞു.

''ഉറപ്പിച്ചൊന്നും പറയാന്‍ പറ്റില്ല. ഏതായാലും ഞാനൊരു ചാര്‍ത്ത്‌ തരാം. അപ്പുണ്ണി നമ്പ്യാരെ പോയി കണ്ടോളൂ. അയാള്‍ വന്ന്‌ കിട്ടിയാല്‍ നിങ്ങള്‌ രക്ഷപ്പെട്ടു. അപ്പുണ്ണിനമ്പ്യാരുടെ മന്ത്രം പിഴപ്പിച്ച ഒരു ദുരാത്മാവുമില്ല.''

സുന്ദര്‍ദാസ്‌ കൊടുത്ത കുറിപ്പുമായി മീനാക്ഷി മഹാമാന്ത്രികന്‍ അപ്പുണ്ണിനമ്പ്യാരുടെ വീട്ടിലെത്താന്‍ വേഗം നടന്നു.

മാണിക്യന്റെ ശരീരത്തില്‍ സന്നിവേശിച്ച ആ പ്രേതം ആരുടേതാണ്‌? രക്‌തം കുടിക്കുന്ന തെങ്ങിന്റെ രഹസ്യമെന്താണ്‌? മന്ത്രവാദത്തിനിടയില്‍ മാണിക്യന്‍ മരിച്ചുപോകുമോ?

ليست هناك تعليقات:

إرسال تعليق