الاثنين، 8 نوفمبر 2010

രക്‌തം കുടിക്കുന്ന തെങ്ങ്‌ 2

വെറ്റിലയുടെ ഞരമ്പ്‌ നഖംകൊണ്ട്‌ നീക്കി ചുണ്ണാമ്പുതേച്ച്‌ മുഖമുയര്‍ത്തിയ അപ്പുണ്ണിനമ്പ്യാര്‍ പടിപ്പുര കടന്നുവരുന്ന മീനാക്ഷിയെ കണ്ടു. അടയ്‌ക്ക ചതച്ചത്‌ വെറ്റിലയില്‍ ചേര്‍ത്ത്‌ മടക്കി വായിലേക്കിട്ട്‌ ചവച്ചുകൊണ്ട്‌ ചെല്ലപ്പെട്ടി തുറന്ന്‌ ഒരു കഷണം പുകയില മുറിച്ചെടുത്ത്‌ വായിലേക്ക്‌ വച്ചു. അപ്പോഴേക്കും മീനാക്ഷി മുറ്റത്ത്‌ എത്തിയിരുന്നു. കാതില്‍ കമ്മല്‍ ഇല്ല. മുഖത്ത്‌ ദു:ഖഭാവം. നമ്പ്യാര്‍ മുറ്റത്ത്‌ വന്നുനില്‍ക്കുന്ന മീനാക്ഷിയെ നോക്കി.

''ഉം?''ചുകന്ന മുണ്ടുടുത്തും ചുകന്ന മറ്റൊരു മുണ്ട്‌ കഴുത്തിലൂടെ രണ്ടറ്റവും മാറിലേക്കിട്ടും ഇരിക്കുന്ന മഹാമാന്ത്രികനെ അടുത്ത്‌ കണ്ടപ്പോള്‍ മീനാക്ഷിയുടെ ഉള്ളുപിടഞ്ഞു. നെറ്റിയില്‍ ചുകന്ന വലിയ ഗോപിക്കുറി. കഴുത്തില്‍ രക്‌തചന്ദനത്തിന്റെ മാല. മീനാക്ഷി സുന്ദര്‍ദാസിന്റെ കുറിപ്പ്‌ നമ്പ്യാര്‍ക്ക്‌ കൊടുത്തു. കുറിപ്പ്‌ വായിച്ചശേഷം മീനാക്ഷിയെ തറപ്പിച്ചൊന്നു നോക്കിയിട്ട്‌ ചോദിച്ചു.

''എന്താ നക്ഷത്രം?''

''എന്റെയാണോ?''

''അല്ല. മാണിക്യന്റെ.''

''കാര്‍ത്തിക.''

''ഇപ്പൊ എത്ര വയസായി?''

''അമ്പത്തഞ്ച്‌.''

അല്‍പ്പനേരം എന്തോ ചിന്തിച്ചശേഷം അയാള്‍ നിരുത്സാഹപ്പെടുത്തിക്കൊണ്ട്‌ പറഞ്ഞു.

''കാലദോഷം. ഉഴിഞ്ഞുവാങ്ങിയാല്‍ അവന്‍ ജീവനോടെ കൊണ്ടുപോകും.''അതുകേട്ടപ്പോള്‍ മീനാക്ഷിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. പിന്നെ വിറയാര്‍ന്ന സ്വരത്തില്‍ പറഞ്ഞു.

''അവിടുന്ന്‌ വിചാരിച്ചാല്‍ നടക്കും''.

''ഉം, ഞാനൊന്നു ശ്രമിക്കാം. ഇന്ന്‌ വൈകിട്ട്‌ തന്നെ എത്തിക്കൊള്ളാം.''ആവാഹനപൂജയ്‌ക്കുള്ള ഒരുക്കങ്ങള്‍ക്ക്‌ നമ്പ്യാര്‍ നീണ്ട കുറിപ്പെഴുതിക്കൊടുത്തു. മാണിക്യന്റെ വീട്ടില്‍ പുജയ്‌ക്ക് ഒരുക്കങ്ങളാരംഭിച്ചു. സന്ധ്യയോടെ നമ്പ്യാര്‍ മാണിക്യന്റെ വീട്ടിലെത്തി. മുറിയില്‍ സുഗന്ധധൂപം പരന്നു. നിലവിളക്കുകളെരിഞ്ഞു. പത്മം വരച്ചു. ഹോമകുണ്‌ഠത്തില്‍ അഗ്നി ജ്വലിച്ചു. പരാശക്‌തികളെ ധ്യാനിച്ച്‌ നമ്പ്യാര്‍ ഹോമം തുടങ്ങി, പരിസരവാസികളൊക്കെ എത്തിത്തുടങ്ങി. മാണിക്യനെ ഹോമകുണ്‌ഠത്തിനടുത്തേക്ക്‌ കൊണ്ടുവന്നു. അവന്‍ നമ്പ്യാരെ രൂക്ഷമായി നോക്കി.

''ഇരിക്ക്‌.'' നമ്പ്യാര്‍ സ്വരം കനപ്പിച്ചു. മാണിക്യന്‍ വിസമ്മതിച്ചു.

''ഇരിക്കാന്‍.'' ദിഗന്തങ്ങള്‍ നടുങ്ങുമാറുച്ചത്തില്‍ ഗര്‍ജ്‌ജിച്ചു. മാണിക്യന്‍ ഇരുന്നുപോയി. മാണിക്യന്‍ നമ്പ്യാരെ ദഹിപ്പിക്കുംവിധം നോക്കിയിട്ട്‌ പറഞ്ഞു.

''ഹേ മാന്ത്രികന്‍, എന്നെ ബന്ധിച്ചാല്‍ നിന്നെ ഞാന്‍ കൊല്ലും.'' നമ്പ്യാര്‍ പൊട്ടിച്ചിരിച്ചു. എന്നിട്ട്‌ പല്ലുഞെരിച്ചു.

''ഉം, നിനക്ക്‌ അത്രയ്‌ക്ക് അഹങ്കാരമോ?''

''എനിക്ക്‌ ചിലതു ചെയ്‌തു തീര്‍ക്കാനുണ്ട്‌. ഞാന്‍ ചിലരുടെ രക്‌തം കൊതിക്കുന്നു.''

''രക്‌തം കൊതിക്കാന്‍ നീ ആര്‌. രക്‌തചാമുണ്ഡിയോ, ചുടലഭദ്രകാളിയോ.''മാണിക്യന്‍ കുലുങ്ങിച്ചിരിച്ചു. എന്നിട്ട്‌ പറഞ്ഞു.

''ഞാന്‍ വേലായുധന്‍. നടൂലെത്തൊടി വേലായുധന്‍.'' അതു കേട്ടവരൊക്കെ ഞെട്ടിപ്പോയി. നടൂലെത്തൊടി വേലായുധന്‍! അഞ്ചുവര്‍ഷംമുമ്പ്‌ ദുരൂഹസാഹചര്യത്തില്‍ കാണാതായ നാട്ടുകാരന്‍. വേലായുധന്റെ ആത്മാവ്‌ മാണിക്യന്റെ ശരീരത്തില്‍ സന്നിവേശിച്ചുവെങ്കില്‍ യഥാര്‍ഥത്തില്‍ വേലായുധന്‍ മരിച്ചുവെന്നല്ലേ കരുതേണ്ടത്‌? നാട്ടുകാര്‍ സംശയിച്ചു.

''നീ എന്തിനാണ്‌ മാണിക്യന്റെ ശരീരത്തില്‍ സന്നിവേശിച്ചത്‌?'' മാന്ത്രികന്‍ ചോദിച്ചു.

''മാണിക്യന്‍ എന്റെ കൂട്ടുകാരനാണ്‌.''

''വോലയുധന്‍ മരിച്ചിട്ടില്ല. ശരിയല്ലേ?''

''അല്ല. ഞാന്‍ ജീവിച്ചിരിക്കുന്നില്ല. അവരെന്നെ കൊന്നു. വയല്‍ത്തറയിലെ നെഞ്ചത്ത്‌ വളരുന്ന തെങ്ങ്‌ ഞാനാണ്‌... രക്‌തദാഹിയായ തെങ്ങ്‌.'' മാണിക്യന്‍ കിതപ്പോടെ പറഞ്ഞു.

''ആരാണ്‌ നിന്റെ ജീവനെടുത്തത്‌?'' നമ്പ്യാരുടെ ചോദ്യം മാണിക്യനെ ശരിക്കും അരിശംകൊള്ളിച്ചു.

''ഇല്ല. ഞാനത്‌ പറയില്ല. അവനെ എനിക്ക്‌ കഴുത്തു ഞെരിച്ച്‌ ചോര കുടിച്ചുകൊല്ലണം.''

''പ്രതികാരചിന്ത വെടിഞ്ഞ്‌ മനസ്‌ തുറക്കൂ. നീ അവരുടെ പേര്‌ പറയണം. നിന്നെ കൊന്ന അവരെ തുറുങ്കിലടയ്‌ക്കും. പിന്നെ തൂക്കിക്കൊല്ലും. എന്താ, പോരെ?'' മാണിക്യന്‍ നമ്പ്യാരെ ഉഗ്രമായൊന്നു നോക്കി.

''സത്യം?''

''സത്യം.''

''ഇല്ല. എനിക്ക്‌ വിശ്വാസമില്ല. നിങ്ങളുടെ നിയമം അവരെ ശിക്ഷിക്കില്ല.''

''ഞാന്‍ ഉറപ്പുതരുന്നു.''

''എങ്കില്‍, മുപ്പതുനാള്‍ ഈ ശരീരത്തില്‍നിന്നും ഒഴിഞ്ഞുനില്‍ക്കാം.''

''പോരാ, നീ എന്റെ കൂടെ വരണം. നിനക്ക്‌ എന്റെ വാസഗൃഹത്തില്‍ വേണ്ടതെല്ലാം തരുന്നതാണ്‌.'' ആദ്യം വിസമ്മതിച്ചുവെങ്കിലും പിന്നീട്‌ വഴിപ്പെട്ടു. സമ്മതഭാവത്തില്‍ തലചുഴറ്റി ഇരിപ്പായി. പിന്നെ പറഞ്ഞു. ''ആമപ്പറമ്പില്‍ ശങ്കരനറിയാം എല്ലാം.''

നമ്പ്യാര്‍ ആവാഹനമന്ത്രത്തിലൂടെ മാണിക്യന്റെ ശരീരത്തില്‍ സന്നിവേശിച്ച വേലായുധന്റെ ആത്മാവിനെ ചന്ദനമുട്ടിയിലേക്ക്‌ ആവാഹിച്ചെടുത്തു. അടുത്തനിമിഷം മാണിക്യന്‍ ബോധംകെട്ടുവീണു. അല്‍പ്പസമയത്തിനുള്ളില്‍ ഉറക്കമുണര്‍ന്നവനെപ്പോലെ മാണിക്യന്‍ എഴുന്നേറ്റു. പിന്നീടൊരിക്കലും മാണിക്യന്റെ ശരീരത്തില്‍ വേലായുധന്റെ ആത്മാവ്‌ സന്നിവേശിച്ചിട്ടില്ല. ഈ സംഭവം നാടാകെ പരന്നു.

അഞ്ചുവര്‍ഷം മുമ്പാണ്‌ വേലായുധന്റെ തിരോധാനമുണ്ടായത്‌. ആളെ കാണാനില്ലെന്ന്‌ പോലീസില്‍ പരാതിപ്പെട്ടിട്ടും കണ്ടെത്താനായില്ല. അന്വേഷണം മരിവിച്ച സാഹചര്യത്തിലാണ്‌ മാണിക്യനില്‍ വേലായുധന്റെ ആത്മാവ്‌ സന്നിവേശിച്ചത്‌. 'ആമപ്പറമ്പില്‍ ശങ്കരന്‌ എല്ലാം അറിയാ'മെന്ന ്‌ മാണിക്യനിലെ ആത്മാവ്‌ വെളിപ്പെടുത്തിയിരിക്കുന്നു. ഇക്കാര്യം വേലായുധന്റെ വീട്ടുകാരറിഞ്ഞു. അവര്‍ പോലീസിന്‌ ഈ വിവരം കൊടുത്തു. പോലീസ്‌ ആമപ്പറമ്പില്‍ ശങ്കരനെ അറസ്‌റ്റ് ചെയ്‌തു. ചോദ്യം ചെയ്‌തപ്പോള്‍ അരുംകൊലയുടെ കഥയുടെ ചുരുളഴിഞ്ഞു. ശങ്കരന്‍ മാപ്പുസാക്ഷി മാത്രം. ആശാരി സുകുമാരനാണ്‌ വേലായുധനെ കൊലപ്പെടുത്തിയത്‌. ശങ്കരനിലൂടെ പോലീസ്‌ സംഭവങ്ങളുടെ നിജസ്‌ഥിതിയറിഞ്ഞു.

സുകുമാരന്റെ സഹോദരി യശോദയുമായി വേലായുധന്‍ പ്രണയത്തിലായി. ഇരുവരും രണ്ട്‌ സമുദായക്കാരാണ്‌. ഈ ബന്ധത്തെ സുകുമാരന്‍ എതിര്‍ത്തു. വേലായുധന്‍ പിന്തിരിയില്ലെന്ന്‌ മനസിലായതോടെ സുകുമാരന്‍ വേലായുധനെ കൊല്ലുവാന്‍ പദ്ധതിയിട്ടു. സംഭവദിവസം രാത്രി സുകുമാരനും ശങ്കരനും ഇവരുടെ സുഹൃത്ത്‌ മമ്മതാലിയും വയല്‍വരമ്പിലൂടെ വരുമ്പോഴാണ്‌ വേലായുധന്‍ എതിരെ വരുന്നത്‌ കണ്ടത്‌. സഹോദരിയുമായുള്ള പ്രണയബന്ധത്തില്‍നിന്നും പിന്തിരിയുവാന്‍ ആവശ്യപ്പെട്ട്‌ സുകുമാരന്‍ വേലായുധനുമായി വാക്കേറ്റമുണ്ടായി. ഇതിനിടെ ഉളിയെടുത്ത്‌ സുകുമാരന്‍ വേലായുധന്റെ വയറ്റില്‍ കുത്തിവലിച്ചു. കുടല്‍മാല പുറത്തുചാടി. മരിച്ച വേലായുധന്റെ ജഡം സുകുമാരന്‍ വലിച്ചിഴച്ചുകൊണ്ടുപോയി വയല്‍ത്തറയില്‍ കുഴിച്ചിട്ടു. മമ്മതാലി വയലില്‍ കൂനകൂട്ടി പാകിയ തെങ്ങിന്‍തൈ കൊണ്ടുവന്ന്‌ കുഴിമാടത്തിന്‌ മുകളില്‍ നട്ടു. തെങ്ങിന്‍തൈയ്‌ക്ക് തടവുമുണ്ടാക്കി.

അരുംകൊലയുടെ ഞെട്ടിക്കുന്ന വിവരങ്ങളെത്തുടര്‍ന്ന്‌ പോലീസ്‌ സുകുമാരനെയും മമ്മതാലിയെയും ശങ്കരനെയും അറസ്‌റ്റ് ചെയ്‌തു. തെങ്ങ്‌ മാന്തി നോക്കിയപ്പോള്‍ മനുഷ്യാസ്‌ഥികളും കണ്ടെടുത്തു. ഇരുളിന്റെ മറവില്‍ നടന്ന കൊലപാതകം കണ്ട ഒരാളുണ്ടായിരുന്നു. മാണിക്യന്‍. വീട്ടിലേക്ക്‌ മടങ്ങുംവഴി നടക്കാനാവാതെ വയല്‍വരമ്പിലിരിക്കുമ്പോള്‍ ശബ്‌ദിക്കാന്‍പോലുമാവാതെ അയാള്‍ ഇതെല്ലാം കാണുകയായിരുന്നു.

വേലായുധന്റെ നിലവിളിയും വയര്‍പിളര്‍ന്ന്‌ കുടല്‍ പുറത്തേക്ക്‌ ചാടിയതുമൊക്കെ മാണിക്യന്‍ ശരിക്കും കണ്ടു.

ആരോടും പറഞ്ഞില്ല. പറഞ്ഞാല്‍ സുകുമാരന്‍ തന്നെയും കൊല്ലുമെന്ന്‌ ഭയപ്പെട്ടിരുന്നു. എന്നാല്‍ ഈ സംഭവം മാണിക്യന്റെ മനസില്‍ ഉണങ്ങാത്ത മുറിപ്പാടുണ്ടാക്കി. കൊലപാതകം നടത്തിയ പ്രതികള്‍ മാന്യരായി നടക്കുന്നത്‌ പ്രതികരിക്കാനാവാത്ത മാണിക്യനെ ശരിക്കും അരിശംകൊള്ളിച്ചിരുന്നു. ഈ വികാരം മനസ്‌ പ്രക്ഷുബ്‌ധമാക്കി. അരുംകൊലയുടെ സത്യം പുറത്തുവരണമെന്ന്‌ അയാള്‍ ആഗ്രഹിച്ചു. അതിന്റെ മൂര്‍ധന്യതയിലാണ്‌ ചുഴലിക്കാറ്റുണ്ടായതും വയല്‍ത്തറയിലെ തെങ്ങ്‌ മാണിക്യനെ എടുത്തുയര്‍ത്തിയതുമൊക്കെ. ഇതെല്ലാം മദ്യലഹരിയിലായ മാണിക്യന്റെ തോന്നലുകളായിരുന്നു. വയില്‍ത്തറയിലെ തെങ്ങിന്‍ചുവട്ടില്‍ വന്നുകിടന്ന മാണിക്യന്‍ വേലായുധന്റെ ആത്മാവ്‌ തന്റെ ശരീരത്തില്‍ സന്നിവേശിച്ചതായി വിശ്വസിച്ചു. കേസില്‍ സുകുമാരനെ കോടതി ജീവപര്യന്തം ശിക്ഷിച്ചു. മറ്റുള്ളവരെ സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയച്ചു. പന്ത്രണ്ടുവര്‍ഷത്തെ തടവിനുശേഷം സുകുമാരന്‍ ഇപ്പോള്‍ ജയില്‍മോചിതനായിട്ടുണ്ട്‌.

ليست هناك تعليقات:

إرسال تعليق